Tuesday, December 14, 2010

മാമ്മന്‍ മാത്യുവിനോട് പറയാനുളളത്

ഡോ. ടി. എം. തോമസ് ഐസക്

(ലോട്ടറി വിവാദം - മറ്റൊരു ചൂതാട്ടം എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍ നിന്ന് - 2010 സെപ്തംബര്‍ 18ന് ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു...)

'ധര്‍മ്മോസ്മദ് കുലദൈവതം' എന്ന ആപ്തവാക്യത്തെ 'ധര്‍മ്മത്തെ ഞാന്‍ സദാ കൊല ചെയ്തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന്‍ വികെഎന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാള മനോരമ. തമസ്‌കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവുകളും പയറ്റുന്നതാണ് ലോട്ടറി വിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍.

അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറു വര്‍ഷത്തോളമായി കേന്ദ്രത്തിന് മുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാള മനോരമ ലോട്ടറി പരമ്പരയെഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥ തലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മ്മപ്പെടുത്തലുകള്‍, ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാം വകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാരിനാണ് എന്നു വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചു നോക്കാനും കോയമ്പത്തൂര്‍ - സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്‌കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്ചകള്‍ക്കകകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്ന പച്ചക്കളളം മനോരമ അച്ചടിച്ചുവെച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷി സംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടുവെന്ന വസ്തുതയും മനോരമ തമസ്‌കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനു മുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന് അച്ചടിക്കാന്‍ ഒരു മനസാക്ഷിക്കുത്തും മനോരമയ്ക്ക് ഉണ്ടായില്ല.

ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ

''ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വിഎസ്, പാര്‍ട്ടി പിന്തുണച്ചില്ല, വിഎസും'' എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്തംബര്‍ 4ലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍ നിന്ന് 25 ലക്ഷമായും ബംബറിന് 17 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐഎം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഓരോ തവണ നികുതി അടയ്ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റ്റേറ്റ്‌മെന്റ് വേണമെന്നും നാലാം വകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കണമെന്നുമൊക്കെയുളള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്.

നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പ് കൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുളള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫയല്‍ വന്നയുടനെ തന്നെ ഇതംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് മുഖ്യമന്ത്രി വഴി തന്നെ അയയ്ക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാം വകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നത് തന്നെ. വളരെ സ്പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല.

ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരള കൗമുദി കുടുംബത്തിലെ ഫ്‌ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ലാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്.

''വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ ലോട്ടറിയ്ക്ക്'' എന്നായി സെപ്തംബര്‍ അഞ്ചിന് മനോരമ. ''സിക്കിം ഭൂട്ടാന്‍ തടയപ്പെടും'' ഇതിന് ടിക്കര്‍ ബോക്‌സില്‍ വിശദീകരണവും.


കേന്ദ്രലോട്ടറി നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്തുകള്‍ മുഖ്യമന്ത്രി തന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കണ്‍മുന്നില്‍ കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്.
തങ്ങളുടെ വാര്‍ത്താ വിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറി നിയമത്തെക്കുറിച്ച് സാമാന്യവിവരമുളളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശം ഉണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്രലോട്ടറി ചട്ടങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം.


ഈ ഓര്‍ഡിനന്‍സ് വിവാദ തിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുളള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തിട്ടുണ്ട്). നടപടി ക്രമങ്ങള്‍ പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടി വരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്.

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയേറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കളളങ്ങള്‍ സൃഷ്ടിച്ച് ലാവ്‌ലിന്‍ കേസില്‍ പരമ്പരയെഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുളള ഉളുപ്പില്ലായ്മ തെളിയിക്കുന്നത് ഒന്നേയുളളൂ, മടങ്ങിവരാനാവാത്ത വിധം, അധപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണു പോയിരിക്കുന്നു.

മനോരമയുടെ പുതിയ പത്രാധിപരോട്
ആദരണീയനായ ശ്രീ കെ എം മാത്യുവിന്റെ വിയോഗത്തെ തുടര്‍ന്ന് മനോരമയുടെ പത്രാധിപരായി ചുമതലയേറ്റ ശ്രീ മാമ്മാന്‍ മാത്യുവിനോട് ഒരുകാര്യം സൂചിപ്പിക്കട്ടെ.

''പ്രാര്‍ത്ഥനയോടെ പുനരര്‍പ്പണം'' എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 19ന് പേരുവെച്ച് താങ്കളെഴുതിയ ആദ്യമുഖപ്രസംഗം വളരെ കൗതുകത്തോടെയാണ് ഞാന്‍ വായിച്ചത്. "നേര്‍വഴി കാട്ടണേ"യെന്ന പ്രാര്‍ത്ഥനയോടെയാണ് മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുക്കുന്നതെന്ന് അതില്‍ താങ്കള്‍ അവകാശപ്പെടുന്നുണ്ട്. "പാവനമായ പത്രധര്‍മ്മത്തിന്റെ അടയാള മുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്" എന്നുമുണ്ട്, അവകാശവാദം.

പാവനമായ പത്രധര്‍മ്മം പരിപാലിക്കുന്നതിനിടയില്‍ മനോരമയില്‍ നിന്ന് നേരിട്ട ഒരനുഭവം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ,

ലോട്ടറി പരമ്പരയില്‍ മനോരമ എന്നോട് ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പരമ്പരയുടെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച പ്രതിപക്ഷ നേതാവിന്റെ ലേഖനത്തിലും ചോദ്യങ്ങളും വളച്ചൊടിക്കലുകളും അസത്യപ്രചരണവും വേണ്ടത്രയുണ്ടായിരുന്നു. ഇവയോട് പ്രതികരിച്ച് ഒരു ലേഖനം ഞാന്‍ മനോരമയ്ക്ക് അയച്ചുകൊടുത്തു. മനോരമയുടെ എഡിറ്റിംഗ് വൈഭവം പിറ്റേന്നു തന്നെ എനിക്ക് ബോധ്യപ്പെട്ടു. മര്‍മ്മപ്രധാനമായ ഉദ്ധരണികളത്രയും വെട്ടിക്കളഞ്ഞാണ് അവര്‍ എന്റെ മറുപടി പ്രസിദ്ധീകരിച്ചത്!

ലോട്ടറി നിയമലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് എഴുതിയ രണ്ടു കത്തുകള്‍, കേരളത്തിലെ സര്‍വകക്ഷി നിവേദക സംഘം കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടം, കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നല്‍കിയ നിര്‍ദ്ദേശം ഇവയില്‍ നിന്നെക്കെ എടുത്തു ചേര്‍ത്ത ഉദ്ധരണികളാണ് മുറിച്ചു മാറ്റിയത്.

മനോരമയുടെ അപവാദങ്ങളും പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന ഉദ്ധരണികളായിരുന്നു അവ. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ക്ക് മേലാണ് താങ്കളുടെ പത്രം കത്രിക പ്രയോഗിച്ചത്. ആരോപണങ്ങള്‍ക്ക്് മറുപടി പറയാനുളള മൗലികാവകാശത്തെയാണ് മനോരമ ഹനിച്ചു കളഞ്ഞത്.

''സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും കരുത്തുപകരാന്‍ മികവുറ്റ ഒരു പ്രൊഫഷണല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്'' എന്ന് മുഖപ്രസംഗത്തില്‍ താങ്കള്‍ ആശ്വസിക്കുന്നുണ്ട്. ആ ''പ്രൊഫഷണല്‍ ടീമിന്റെ'' അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നിശ്ചയമായും ഏത് മാധ്യമത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ടാകാം. അത് തുറന്നുപ്രകടിപ്പിക്കരുത് എന്ന് ഒരു ശാഠ്യവും എനിക്കില്ലതാനും. എന്നാല്‍ നിര്‍ലോഭം നുണകളെഴുതിയും വസ്തുതകള്‍ പാടെ തമസ്‌കരിച്ചും നടത്തുന്ന രാഷ്ട്രീയ പ്രചാരവേല, കഴിവല്ല, ദൗര്‍ബല്യമാണ് എന്നെങ്കിലും മാമ്മന്‍ മാത്യു തിരിച്ചറിയണം.